
മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കൽ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കൽ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്.
കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങൾ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാർദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കളും സ്റ്റാർട്ട്അപ്പുകളും ഈ ഉദ്യമത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും. റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാൻ 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ഓട്ടമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയം. ഇതു രാജ്യത്തെ ഓട്ടമൊബൈൽ മേഖലയ്ക്കു പുതിയ സ്വത്വം നൽകും. അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽനിന്നു നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Be the first to comment