യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഇടുക്കി എസ്പി നൽകിയ നിർദ്ദേശാനുസരണം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് (BNS) പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ച രഞ്ജിത്തിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. കോടതി നിർദ്ദേശപ്രകാരം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയ രഞ്ജിത്തിനായി ഉടൻ തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Be the first to comment