
പ്ലസ് വണ്‍ അലോട്മെന്‍റ് : ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പരാതിപ്രവാഹം.
ആശങ്ക വേണ്ടെന്ന പോസ്റ്റില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും ആശങ്ക വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍. കൂടുതല്‍ കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയന്‍സ് കോഴ്സിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് പ്രതികരിക്കുന്നവരും നിരവധിയാണ്.
പ്ലസ് വണ്‍ അലോട്മെന്‍റ് (Plus one Allotment)സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ(V Sivankutty) ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതി പ്രളയം. ഇടതുപക്ഷാനുകൂലികള്‍ അടക്കമുള്ളവരാണ് മികച്ച ഗ്രേഡുണ്ടായിട്ടും ആവശ്യപ്പെട്ട സീറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രതികരിച്ചിരിക്കുന്നത്. ആശങ്ക വേണ്ടെന്ന കുറിപ്പില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും ആശങ്ക വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍.
കൂടുതല്‍ കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയന്‍സ് കോഴ്സിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് പ്രതികരിക്കുന്നവരും നിരവധിയാണ്. ഏകജാലക സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെടുന്നുണ്ട്. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാൽ പോളിടെക്നിക്കിലും വോക്കഷണൽ ഹയർ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. എന്നാൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇത്തവണ കേരളത്തിലുള്ളത്. ഇന്ന് രണ്ടാം ഘട്ട അലോട്ട്മെൻറ് ലിസ്റ്റ് വന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്.
Be the first to comment