
പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം; ബാധിച്ചാല്‍ കാര്യം പോക്കാണ്!
അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിന്‍ഡ്രോം എന്ന ദുരൂഹ രോഗം വീണ്ടും വാര്‍ത്തകളില്‍. അമേരിക്കന്‍ ചാര സംഘടനയായ സി.ഐഎയുടെ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നുവെന്നാണ് സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉദ്യോഗസ്ഥന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും ചികില്‍സ അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട്. സി.ഐ.എ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസബിള്‍ വിദേശകാര്യ മന്ത്രാലയത്തോട് ആരാഞ്ഞെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടാകുന്നത്.
വിചിത്രമാണ് ഈ രോഗത്തിന്റെ കഥ. അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഈ അജ്ഞാത രോഗം പരക്കുന്നത്. അഞ്ചു വര്‍ഷമായി ഇത് കണ്ടെത്തിയിട്ടും എന്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ രഹസ്യമെന്ന് കണ്ടെത്താനായിട്ടില്ല.
വചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ഒരു ധാരണ.
വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളെയും സംശയിക്കുന്നുണ്ട്. ഇതിനെ കുറിച്ചൊക്കെ അമേരിക്ക വിശദമായ അന്വേഷണം തുടരുകയാണ് എങ്കിലും ഇതുവരെ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല.
ഇതുവരെ 200-ലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്. അതിനിടയിലാണ് പുതുതായി ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എസിന് പുറമേ ഹവാനയിലേത്തിയ ചില കനേഡിയന്‍ പൗരന്മാരിലും ഈ പ്രശ്നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു.
എന്താണ് ഹവാന സിന്‍ഡ്രോം? ആദ്യം നമുക്ക് ഈ രോഗത്തിന്റെ ചരിത്രം ഒന്നന്വേഷിക്കാം. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേര് ഇതിന് ലഭിച്ചതും.
പിന്നീട് ജര്‍മനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ഈ രോഗം ബാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന യു എസ് നയതന്ത്ര, സിഐഎ ഉദ്യോഗസ്ഥരിലും കുടുംബത്തിലുമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഈ രോഗത്തെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. കാതില്‍ തുളച്ചുകയറുന്ന ശബ്ദം മുഴങ്ങുന്നു എന്നാണവര്‍ ആദ്യം പറഞ്ഞത്.
മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദമായിരുന്നു അതെന്നാണ് അവര്‍ പറഞ്ഞത്. വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗം പോകുമ്പോഴുള്ള സമ്മര്‍ദ്ദം കാതില്‍ അനുഭവപ്പെടുന്നതായും അവര്‍ വിശദീകരിച്ചു.
ഏതോ ഒരജ്ഞാതന്‍ സമീപത്തുനിന്നും എനര്‍ജി ബീമുകള്‍ പ്രയോഗിച്ചതുപോലെയാണ് തോന്നിയതെന്ന് പിന്നീട് ചിലര്‍ പറഞ്ഞു.
മനുഷ്യന്റെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഏതോ സോണിക് ഉപകരണങ്ങള്‍ വച്ചാകാം ഇതെന്ന ആദ്യനിഗമനം അങ്ങനെയാണ് ഉണ്ടായത്.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റഷ്യയുടെ രഹസ്യ ആക്രമണമാണ് ഇതെന്നായിരുന്നു തുടക്കത്തിലെ നിഗമനം. റഷ്യയ്ക്ക് മാത്രമേ ഇത്തരം ഒരാക്രമണം നടത്താനാവൂ എന്നായിരുന്നു ആദ്യ നിഗമനം.
റഷ്യന്‍ നിര്‍മിത സോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ എനര്‍ജി ബീമുകള്‍ ഇവയാണ് രോഗമുണ്ടാക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
2016 കാലത്ത് യു.എസ്. നയതന്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ച് രോഗം ബാധിച്ചിരുന്നു. ഈ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലും വീടുകളിലും അപരിചിതമായതും ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നതുമായ പ്രത്യേകതരം ശബ്ദം കേട്ടിരുന്നുവെന്ന് രോഗികളായവര്‍ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ സൈന്യം, എഫ് ബി ഐ, സി.ഐ.എ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ എന്നീ ഏജന്‍സികളെല്ലാം ഇപ്പോഴും ഈ രോഗത്തിന്റെ പുറകിലാണ്. അധികം ്വൈകാതെ ഇതിന്ൊരു വിശദീകരണം കിട്ടുമെന്നാണ് യു എസ് വിശ്വസിക്കുന്നത്.
Be the first to comment