50% സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസിൽ പഠിക്കാം.

നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കിലെത്തിയിട്ടും സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 % മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ടവരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്കടക്കം ഇനി 25,000 രൂപയ്ക്ക് പഠിക്കാം.സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും കല്പിത സര്‍വകലാശാലയിലും പകുതി സീറ്റുകളില്‍ ഗവ.മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഈടാക്കണമെന്നാണ് മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദേശം.
സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും, കല്പിത സര്‍വകലാശാലയിലുമുള്ള 2745 സീറ്റുകളില്‍ പകുതിയായ 1370 സീറ്റിലാവും ഈ ഫീസ് . മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. 50% സീറ്റിലും മെരിറ്റും സംവരണവും ഉറപ്പാക്കി സംസ്ഥാന എന്‍ട്രന്‍സ് കമ്മിഷണറാവും അലോട്ട്മെന്റ് നടത്തുക.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നേരത്തേ, സര്‍ക്കാരിന് ലഭിക്കുന്ന 50 % സീറ്റില്‍ 14% ബി.പി.എല്‍, 26% എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് 25,000 രൂപയും ശേഷിക്കുന്നവര്‍ക്ക് 2.5 ലക്ഷവുമായിരുന്നു ഫീസ്. എന്നാല്‍, പകുതി സീറ്റുകളില്‍ ഉയര്‍ന്ന ഫീസീടാക്കി ശേഷിക്കുന്നവര്‍ക്ക് ഫീസ് ആനുകൂല്യം നല്‍കുന്ന ക്രോസ് സബ്സിഡി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.ഇതോടെ, 85% സീറ്റിലും ഒറ്റ ഫീസ് ഏര്‍പ്പെടുത്തുകയായിരുന്നു. റാങ്കില്‍ മുന്നിലെത്തുന്നവരില്‍ നിന്നടക്കം 6.61 മുതല്‍ 7.65 ലക്ഷം വരെ ഫീസാണ്സ്വാശ്രയ കോളേജുകള്‍ ഈടാക്കുന്നത്. 86,600വരെ സ്‌പെഷ്യല്‍ ഫീസുമുണ്ട്.ഇത്രയും വലിയ ഫീസ് താങ്ങാനാവാതെ, നീറ്റ് റാങ്കില്‍ മുന്നിലെത്തിയ നിരവധി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം
ഉപേക്ഷിച്ചിട്ടുണ്ട്.
മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം 50% സീറ്റില്‍ ഗവ.ഫീസായാല്‍, ശേഷിക്കുന്ന സീറ്റുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ മാനേജുമെന്റുകള്‍ ശ്രമിച്ചേക്കും. കോളേജ് നടത്തിപ്പിനുള്ള മൊത്തം ചെലവ് ഇത്തരത്തില്‍ ഈടാക്കാനാകും ശ്രമം. അതോടെ , നിലവിലെ ഫീസ് കുത്തനെ ഉയര്‍ന്നേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*